മലയാളമനോരമയുടെ ഫോട്ടോ എഡിറ്ററായിരുന്ന പ്രശസ്ത ന്യൂസ് ഫോട്ടോഗ്രാഫര്‍ എം.കെ. വറുഗീസ് (80) നിര്യാതനായി. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് മലയാള മനോരമയുടെ സ്റ്റാഫ് ഫോട്ടോഗ്രാഫറായി ജോലിക്കു ചേരുന്നത്. നാലു പതിറ്റാണ്ടോളം നീണ്ട ഫോട്ടോഗ്രാഫി ജീവിതത്തില്‍ നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ മുതല്‍ വിമോചനസമര കാലത്തെ ചിത്രങ്ങള്‍ വരെ പകര്‍ത്താന്‍ കഴിഞ്ഞ എം.കെ. വറുഗീസ് ഏറെക്കാലവും കോട്ടയത്തെ സെന്‍ട്രല്‍ യൂണിറ്റിലാണ് പ്രവര്‍ത്തിച്ചത്. സ്‌പോര്‍ട്‌സിനോടു പ്രത്യേകം താത്പര്യമുണ്ടായിരുന്ന അദ്ദേഹം ഇടക്കാലത്ത് പ്രതിവാര സ്‌പോര്‍ട്‌സ് പംക്തിയും എഴുതിയിരുന്നു. 1961-ലാണു മനോരമയിൽ ഫോട്ടോഗ്രഫറായത്. 2012-ൽ വിരമിച്ചു. 1973-ലെ പ്രസ് ഫോട്ടോ പുരസ്കാരം ഉൾപ്പെടെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കര്‍മ്മവീഥിയില്‍ കരുത്തു തെളിയിച്ച് മുന്നോട്ട് എന്ന പേരില്‍ വറുഗീസനെക്കുറിച്ച് ഒരു ലേഖനം 1998 ഡിസംബര്‍ ലക്കത്തില്‍ ഫോട്ടോവൈഡ് മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാളെ ത്രിങ്കൾ) വൈകീട്ട് മൂന്നര മണിക്ക് കരിങ്ങാച്ചിറ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. രാവിലെ 10.30മുതൽ തൃപ്പണിത്തുറ വടക്കേക്കോട്ട അമ്പിളി നഗറിലുള്ള വീഗാലാന്റ് ഫ്ലാറ്റിൽ പൊതുദർശനത്തിന് വെയ്ക്കും.
ഭാര്യ: മറിയാമ്മ കോശി ( റിട്ട. ജോയിന്റ് റജിസ്ട്രാർ, എംജി സർവകലാശാല) കുറുപ്പംപടി പ്ലാന്തറ കുടുംബാംഗം. മക്കൾ: വിനീത് എം.വർഗീസ് ( ബിപിസിഎൽ കൊച്ചി റിഫൈനറി), വിജിത് എം.വർഗീസ്( ഐബിഎം, ബെംഗളൂരു) മരുമകൾ: മേരി ( ഫൈസർ ഫാർമസ്യൂട്ടിക്കൽസ്).
കര്‍മ്മധീരനായ ഈ ഫോട്ടോ ജേര്‍ണലിസ്റ്റിന് ഫോട്ടോവൈഡിന്റെ ആദരാഞ്ജലികള്‍.