ഇമാറാത്തിന്റെ ആഘോഷദിനങ്ങളില്‍ ആകാശത്തിന്റെ കറുത്ത കാന്‍വാസില്‍ തെളിയുന്ന നിറമുള്ള വെളിച്ചത്തിനന്തൊരു ഭംഗിയാണല്ലേ.
ക്യാമറ കണ്ണുകള്‍ കൂര്‍പ്പിച്ച് പിന്നീടൊരിക്കലും സംഭവിക്കാന്‍ ഇടയില്ലാത്ത ആ വര്ണ്ണവെളിച്ചത്തെ നിശ്ചലമാക്കി നിര്‍ത്തുന്ന ഓരോ ഫോട്ടോകള്‍ക്ക് പിന്നിലും കഴിവുറ്റൊരു ഫോട്ടോഗ്രാഫറുടെ പ്രതിഭ തെളിഞ്ഞു നില്‍ക്കുന്നത് കാണാം. വെടിക്കെട്ടുകളെ പ്രണയിച്ച് വര്‍ഷങ്ങളായി അത്തരം നിശ്ചല ദൃശ്യങ്ങള്‍ പകര്‍ത്തി ആളുകളെ അത്ഭുതപ്പെടുത്തുകയാണ് കമാല്‍ കാസിം എന്ന മലയാളി ഫോട്ടോഗ്രാഫര്‍.
ഷാര്‍ജ ആസ്ഥാനമായി പുറത്തിറങ്ങുന്ന ഗള്‍ഫ് ടുഡേ ഇംഗ്ലീഷ് ദിനപത്രത്തില്‍ രണ്ടു പതിറ്റാണ്ടു കാലമായി ഫോട്ടോജേര്ണലിസ്റ്റായി ജോലിചെയ്യുന്ന കമാല്‍ കാസിമിന് ഫോട്ടോഗ്രഫിയില്‍ ഏറ്റവും ഇഷ്ടവിഷയവും വെടികെട്ട് തന്നെയാണ്. രണ്ടു പതിറ്റാണ്ടു കാലമായി യു.എ.ഇയില്‍ നടന്ന താന്‍ പകര്‍ത്തിയ വെടിക്കെട്ടു ഫോട്ടോകളുടെ ഒരു ശേഖരം തന്നെയുണ്ട് കമാലിന്റെ പക്കല്‍.
പൂരങ്ങളുടെ നാടായ തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശിയാണ് കമാല്‍ കാസിം. തൃശ്ശൂര്‍ പൂരത്തില്‍ നടക്കാറുള്ള വെടിക്കെട്ട് ഫിലിംക്യാമറയില് പകര്‍ത്തിയാണ് വെടിക്കെട്ട് ഫോട്ടോഗ്രഫിയിലേക്ക് തുടക്കം കുറിക്കുന്നത്. വര്‍ണ്ണാഭമായ നിറക്കൂട്ടുകള്‍കൊണ്ട് ആകാശത്ത് തെളിയുന്ന വര്ണ്ണവെളിച്ചങ്ങള്ക്കപ്പുറം ആ ഒരുനിമിഷത്തിനായി കാത്തിരുന്ന് ചിന്നിചിതറിയ വെളിച്ചപ്പൊട്ടുകള്‍ ഒത്തുചേര്‍ന്ന് മനോഹരമാക്കിയ ആ വര്ണ്ണനിമിഷത്തെ ഒറ്റക്ലിക്കില്‍ പകര്‍ത്തുമ്ബോള്‍ തനിക്ക് ലഭിക്കുന്ന മനസുഖം അത്രതന്നെ വലുതാണെന്നും താത്പര്യമുള്ള ജോലി ചെയ്യുമ്ബോള്‍ മനസിന് ലഭിക്കുന്ന സംതൃപ്തിയാണ് പ്രധാനമെന്നും ഓരോ വെടിക്കെട്ട് ഫോട്ടോ പകര്ത്തുമ്ബോഴും താനാ ജോലി ആസ്വദിക്കുകയാണെന്നും കമാല്‍ കാസിം പറയുന്നു.
വെടിക്കെട്ടു പ്രദര്‍ശനങ്ങള്‍ ഇമാറാത്തി ദേശിയ അടയാളത്തിന്റെ തന്നെ ഭാഗമായി മാറിയിരിക്കുന്ന ഈ കാലത്ത് വെടിക്കെട്ടില്ലാതെ യു.എ.ഇയിലെ ഒരു ദേശിയ ആഘോഷവും പൂര്‍ത്തിയാവില്ല. ഏത് എമിറേറ്റില്‍ വെടിക്കെട്ടുണ്ടെന്ന് കേട്ടാലും എല്ലാ ജോലിത്തിരക്കുകളും മാറ്റിവെച്ച് വെടിക്കെട്ട് ഫോട്ടോ പകര്‍ത്താന്‍ കമാല്‍ അവിടെയുണ്ടാകും. ഞൊടിയിടകൊണ്ട് ആകാശത്ത് തെളിയുന്നതും ഇല്ലാതാകുന്നതുമായ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയെന്നത് ഫോട്ടോഗ്രഫിയിലെ മറ്റുമേഖലകളെ അപേക്ഷിച്ച് വളരെ ശ്രദ്ധയും ക്ഷമയും ആവശ്യമുള്ള ഒന്നാണ്. നിറവും വെളിച്ചവും ദൂരവും എല്ലാം ഒത്തുചേര്‍ന്ന അനുയോജ്യമായൊരു സ്ഥലം കണ്ടെത്തുക മുതല്‍ ക്യാമെറയെല്ലാം സെറ്റുചെയ്തു കേവലം രണ്ടോ മൂന്നോ മിനിറ്റുകള്‍ മാത്രം വന്നുപോവുന്ന വെളിച്ചങ്ങള്ക്കുവേണ്ടിയുള്ള കാത്തിരിപ്പും വെടിക്കെട്ട് ഫോട്ടോകളെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നു.
വെടിക്കെട്ട് ഫോട്ടോപകര്ത്തുമ്ബോഴും സ്നേഹത്തോടെ കമാല്‍ കാസിമിന് ഒരു പരിഭവമുണ്ട്. മിക്ക എമിറേറ്റിലെയും വെടിക്കെട്ടു സംഘാടകര്‍ ഫോട്ടോ എടുക്കാന്‍ വിളിക്കാറുണ്ട്. എന്നാല്‍, ഈ ചിത്രങ്ങള്‍ പ്രമുഖ പത്രങ്ങളില്‍ അടിച്ചുവരുമ്ബോള് ഫോട്ടോഗ്രാഫറുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. തന്റെ വെടികെട്ടുപ്രണയത്തെ കുറിച്ചറിയുന്ന സുഹൃത്തുക്കള്‍ പത്രത്തിലെ ചിത്രം കണ്ട് വിളിച്ചുപറയുമ്ബോള്, ആ ഫോട്ടോ താനെടുത്തതാണെന്നു പറയാന്കഴിയാത്തതില് പലപ്പോഴും ദുഃഖം തോന്നിയിട്ടുണ്ടെന്നും കമാല്‍ പറയുന്നു. വെടികെട്ടിനോടുള്ള അതിയായ പ്രണയം കൊണ്ടും വര്‍ഷങ്ങളായുള്ള അധ്വാനം കൊണ്ടുമാണ് തനിക്ക് ഇത്രയും മനോഹരമായി ഫോട്ടോകള്‍ പകര്‍ത്താന്‍ സാധിക്കുന്നതെന്ന് കമാല്‍ അഭിപ്രായപ്പെടുന്നു. 15 അന്താരാഷ്ട്ര അവാര്‍ഡുകളടക്കം 42ഓളം ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ ഇതുവരെ കമാലിനെ തേടിയെത്തിയിട്ടുണ്ട്. തുടര്‍ച്ചയായി ഏഴ് തവണ ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് നേടി. ഇതില്‍ നാലു തവണയും വെടിക്കെട്ടായിരുന്നു ഫ്രെയിമില്‍. യു.എ.ഇയില്‍ തന്നെ ഫോട്ടോഗ്രാഫിയില്‍ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ വാങ്ങിയ ഫോട്ടോഗ്രാഫര്‍മാരില്‍ ഒന്നാമതാണ് കമാല്‍ കാസിം.
ഏകദേശം 32 വര്‍ഷമായി ഫോട്ടോഗ്രഫി മേഖലയിലുള്ള കമാല്‍, 11 വര്‍ഷം ഖത്തറിലായിരുന്നു. ഇപ്പോള്‍ യു.എ.ഇയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമാധ്യമായ ഗള്‍ഫ് ടുഡേ, അല്‍ ഖലീജ് എന്നിവയുടെ ഫോട്ടോജേര്‍ണലിസ്റ്റാണ് കമാല്‍ കാസിം. സുനാമി, ജലക്ഷാമം, ഇന്ത്യ അറബ് സാംസ്കാരിക സൗഹൃദം, മരുഭൂമിയിലെ ജീവിതം, എന്നി വിഷയങ്ങളിലെ കമാലിന്റെ ഫോട്ടോഗ്രാഫി പ്രദര്‍ശനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. യു.എ.ഇയിലെ പ്രശസ്തമായ പബ്ലിഷിങ് കമ്ബനിയുമായി സഹകരിച്ച് വെടിക്കെട്ട് ഫോട്ടോഗ്രാഫിയെ വിഷയമാക്കി ഇംഗ്ലീഷില്‍ സമഗ്രമായ പുസ്തകം തയ്യാറാകുന്നതിന്റെ പണിപ്പുരയിലാണ് കമാല്‍ കാസിം.